Thursday 3 May 2012

അധ്യാപകനും കിട്ടും അടി ...

തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ് 
രണ്ടു ദിവസം മുന്‍പാണ്‌ തിരുവനന്തപുരം യുണിവേഴ്സിറ്റി  കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അധ്യാപകനെ മര്‍ദ്ദിച്ചത്. കേട്ടവരൊക്കെ പറഞ്ഞു, യുണിവേഴ്സിറ്റി  കോളേജ് അല്ലെ? അവിടെ ഇതല്ല ഇതിനപ്പുറവും നടക്കും. പരീക്ഷക്ക് 'തുണ്ട്' വച്ചതിനാനത്രേ പാവം വിദ്യാര്‍ഥിയെ അധ്യാപകന്‍ പിടികൂടിയത്. കഷ്ടപ്പെട്ട് തുണ്ടും വെട്ടി ക്ലാസ്സില്‍ കേറി പരീക്ഷ എഴുതാമെന്ന് വച്ചാ സമ്മതിക്കുകേല. എന്തൊരു കാലമാണിത്! അതും supplementary പരീക്ഷ...!! കോളേജില്‍ ഗ്രാന്‍റ് വാങ്ങാനും, തല്ലു കൂടാനും, വിപ്ലവ പാര്‍ട്ടിയെയും മറ്റു മത-മതേതര വിദ്യാര്‍ഥി സംഘടനകളെയും ശക്തിപ്പെടുത്താനും മാത്രമല്ല ഇങ്ങനെയും കുറെ കാര്യങ്ങളും എന്നെപ്പോലെ ഇവിടുത്തെ പബുദ്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും എന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ആ 'പാവം' വിദ്യാര്‍ഥിയുടെ ഉദ്ദേശം. തകര്‍ത്തില്ലേ എല്ലാം...!! അപ്പൊപ്പിന്നെ തല്ലിയാല്‍ മാത്രം പോര, കൈപ്പത്തി വെട്ടിയാലും പോര, തല തന്നെ കഴുത്തില്‍ നിന്നും ചെത്തി കളയണം....

 
  'മാതാ പിതാ ഗുരുര്‍ ദൈവം'. അച്ഛനും അമ്മയ്ക്കും തുല്യം ദൈവസ്ഥാനീയനാണ് ഗുരു. അധ്യാപകനെ തല്ലുക പോയിട്ട് മുഖത്ത് നോക്കി മറുത്തൊരു വാക്ക് പോലും പറയാന്‍ ധൈര്യപ്പെടാത്തവരായിരുന്നു നമ്മുടെ കുട്ടികള്‍. ഭാരതത്തിന്റെ  പാരമ്പര്യം അനുശാസിക്കുന്ന സദ്ഗുണം... അത്തരം ഒരു ചെയ്തി ഒരു പക്ഷെ വലിയൊരു ശാപത്തിലേക്ക് തന്നെയും, വരും തലമുറയെയും കൊണ്ടെതിക്കുമെന്നു അവന്‍ വിശ്വസിച്ചിരുന്നു.  പക്ഷെ ഇപ്പൊ കാലം മാറി, കഥ മാറി. പവിത്രമായ സ്ഥാനങ്ങള്‍ക്ക് പതിരിന്റെ വിലയായി. അച്ഛനാകട്ടെ, അമ്മയാകട്ടെ ഗുരുവാകട്ടെ എല്ലാം ഇപ്പൊ വെറും പദവികള്‍ മാത്രം. തലമുറകള്‍ മാറിയപ്പോള്‍ സമൂഹത്തില്‍ അടിയുറച്ചിരുന്ന സദ്‌-വിശ്വാസങ്ങള്‍ക്കും കോട്ടം തട്ടി. ഗുരുവും അച്ഛനും വിദ്യാര്‍ഥിയുമൊക്കെ സ്വന്തം നില മറന്നു. അമേരിക്ക പോലെയുള്ള വിദേശ രാജ്യങ്ങളില്‍ സദാചാര ബോധമെന്ന 'സൂപ്പര്‍ ഈഗോ' ചരട് പൊട്ടിയ പട്ടമായി. ഗുരുവിനെയും സഹപാഠിയെയും കൊല്ലാന്‍ തോക്കും കത്തിയുമായി നടപ്പ് തുടങ്ങി. ഭാരതത്തിലാകട്ടെ ഇതിന്റെയൊക്കെ പ്രതിഫലനമെന്നോണം അങ്ങുമിങ്ങും സമാനതകളുള്ള പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. അച്ഛനെ കൊല്ലുന്ന മകന്‍, അമ്മയെ തല്ലുന്ന മകള്‍,  സ്വന്തം മകളെ ബലാല്‍ക്കാരം ചെയ്യുന്ന പിതാവ്, ഭര്‍ത്താവിനെ കാമുകന്റെ കൊലക്കത്തിക്ക് ഇരയായിട്ടു കൊടുക്കുന്ന പത്നി, ഗുരുവിനെ തല്ലുന്ന അരുമ ശിഷ്യന്‍... പട്ടിക നീണ്ടു നീണ്ടു പോകുകയാണ്...

  സാമൂഹികപരമായ എല്ലാ വൈകല്യങ്ങളെയും കുറിച്ച്  വിചിന്തനം ചെയ്യാന്‍ കാലങ്ങളെടുക്കും. പക്ഷെ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ മുളപൊട്ടി തഴച്ചു വളര്‍ന്നു തുടങ്ങിയ അനാശാസ്യ പ്രവണതകള്‍ ഇല്ലാതാക്കുവാന്‍ നാം ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രൈമറി തലം മുതലോ അതിനു മുന്‍പോ ഇപ്പോള്‍ നില നില്‍ക്കുന്ന മത്സര ബുദ്ധിയും പണക്കൊഴുപ്പിന്റെ പ്രകടനങ്ങളും ഇങ്ങു ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വരെ എത്തിനില്‍ക്കുന്നു.  ഒരു കാലത്ത് ബിരുദ പഠനത്തിനു എല്ലാവരും തന്നെ സാഹിത്യവും, ശാസ്ത്ര വിഷയങ്ങളും തിരഞ്ഞെടുത്തിരുന്ന സ്ഥാനത്ത് ഇപ്പൊ എഞ്ചിനീയറിംങ്ങിന്റെയും മെഡിസിന്റെയും  ശാഖകള്‍ക്ക് ആണ് പ്രാമുഖ്യം.  പണമുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മെഡിസിനും എഞ്ചിനീയറിംഗ്-ന്ഉം പഠിക്കുമ്പോ ബാക്കി  വരുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ എത്തിപ്പെടുന്ന ഒരിടമായി ഇന്നത്തെ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ മാറിയിരിക്കുന്നു. അവിടെ തന്നെ വിഷയത്തോടുള്ള ആഭിമുഖ്യം കൊണ്ട് എത്തി ചേരുന്നവര്‍ തുലോം കുറവാണു. മറിച്ച് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മറ്റു വഴിയോന്നുമില്ലാത്തത് കൊണ്ട് എത്തിപ്പെടുന്നവര്‍ ആണ് . അതില്‍ തന്നെ ഒരു കൂട്ടം സര്‍ക്കാരില്‍ നിന്നും മറ്റും ലഭിച്ചേക്കാവുന്ന ഗ്രാന്റ് മുന്നില്‍ കണ്ടു വരുന്നവരാണ്. ഇങ്ങനെ കിട്ടുന്ന ഗ്രാന്റില്‍ 75 %-വും ധൂര്‍ത്തടിച്ച് കളയുന്നു എന്നതാണ് വാസ്തവം. പിന്നൊരു കൂട്ടര്‍ക്ക്  രാഷ്ട്രീയത്തിലെത്തിപ്പെടാനും  പാര്‍ട്ടി പ്രവര്‍ത്തനം നടത്തി മറ്റുള്ളവരുടെ മേല്‍ കുതിര കേരനുമാണ് താല്പര്യം. തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ് അത്തരമൊരു 'plot ' ആണ് . ഇത് ഇന്നും ഇന്നലയും തുടങ്ങിയതല്ല. വര്‍ഷങ്ങളുടെ 'പാരമ്പര്യം' ഉണ്ടതിന്. എന്ത് തോന്ന്യവാസം കാണിച്ചാലും പിന്നില്‍ നിന്ന് താങ്ങാന്‍ രാഷ്ട്രീയക്കാര്‍ തന്നെ മുന്നിട്ടിറങ്ങുമ്പോള്‍ ആരെ പേടിക്കാന്‍. അധ്യാപകനെയോ, പ്രിന്സിപ്പളിനെയോ  വേണമെങ്കില്‍   വി. സി. യെ വരെയോ തല്ലും. ചിലപ്പോ കൊല്ലും. ആര്  ചോദിയ്ക്കാന്‍. നാട്ടുകാരൊക്കെ ഇത് അടുത്ത നിമിഷം മറക്കും. അത്രയേയുള്ളൂ കാര്യം..

  പഠനം ഗൌരവതരമായി കാണുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളെയാണ്  ഇതൊക്കെ പ്രതികൂലമായി ബാധിക്കുക.  അവര്‍ ഒരിക്കലും ഇത്തരം നീതികേടുകള്‍ ആഗ്രഹിക്കില്ല. പക്ഷെ എന്ത് ഫലം? ഏവരുടെയും വായ തുന്നിക്കെട്ടിക്കൊണ്ടാകും ഇത്തരം പ്രതിലോമ ശക്തികളുടെ വിഹാരം. സത്യത്തില്‍ വലിയൊരു മാറ്റം  തന്നെ വിദ്യാഭ്യാസ മേഖല ആഗ്രഹിക്കുന്നു. അഭിരുചിയും താല്‍പര്യവും ഉള്ളവര്‍ക്ക്  ഉല്‍കൃഷ്ടമായ വിദ്യാഭ്യാസം നല്‍കുക എന്നതാകണം സര്‍ക്കാരിന്റെ ലക്‌ഷ്യം. വിദ്യാഭ്യാസത്തെ തുരങ്കം വയ്ക്കുന്ന രീതിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ശക്തമായി അടിച്ചമര്‍ത്തണം ( ഹെല്‍മെറ്റ്‌ വേട്ടക്ക് നല്‍കുന്ന ശുഷ്ക്കാന്തി ഇവിടെയും ആകാം, അത് കൂടുതല്‍ ഫലം ചെയ്യും.) അധ്യാപര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട   'protection' അധികാരികള്‍ തന്നെ നല്‍കണം. ഇവര്‍ക്കെതിരെ ഉണ്ടാകുന്ന ഇത് തരത്തിലുള്ള അതിക്രമങ്ങളും നിയമപരമായി തന്നെ നേരിടണം. ഇരുകൂട്ടര്‍ക്കും സമൂഹ നിര്‍മ്മാണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന പങ്കുണ്ട് എന്നത് നിസ്തര്‍ക്കമാണ്. അത് കൊണ്ട് തന്നെ ഭാവി തലമുറയെങ്കിലും മാതൃകാപരമായി വളര്‍ന്നു വരണം. അതിനു വേണ്ടി സമൂഹത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഒരേപോലെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. അങ്ങനെയെങ്കില്‍ മാത്രമേ അധ്യാപകനെ തല്ലുന്ന, സഹപാഠിയെ കൊല്ലുന്ന വിദ്യാര്‍ഥികള്‍ മേലില്‍ ഉണ്ടാകതിരിക്കൂ...


No comments:

Post a Comment